കേരളത്തില്‍ ചികിത്സയിലുള്ള കൊറോണ രോഗിക്ക് എച്ച്‌ഐവിയുടെ മരുന്ന് നല്‍കി പരീക്ഷണം

കൊച്ചി: കേരളത്തില്‍ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരനായി കൊറോണ ബാധിതന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. രോഗികളില്‍ എച്ച്‌ഐവി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധാഭിപ്രായം നേരത്തെ വന്നിരുന്നു.

സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് കേരളത്തിലെ പരീക്ഷണം. എച്ച്‌ഐവി ചികിത്സയ്ക്കുള്ള റിറ്റോനാവിര്‍, ലോപിനാവിര്‍ എന്നീ രണ്ടിനം മരുന്നുകളാണ് ജില്ലാ ഭരണകൂടം രോഗിക്ക് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചൈനയിലെ വുഹാനിലാണ് മുന്‍പ് ഇത് പരീക്ഷിച്ചത്. ജയ്പൂരിലും എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് കൊവിഡ് രോഗിക്ക് ചികിത്സ നല്‍കിയിരുന്നു.

കൊവിഡ് ബാധിതരായ ഇറ്റാലിയന്‍ വയോധിക ദമ്പതികള്‍ക്ക് ജയ്പുരില്‍ എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്ന് നല്‍കിയത് പരീക്ഷണാടിസ്ഥാനത്തിലാണ് എന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതര്‍ നേരത്തെ അറിയിച്ചത്. ഇറ്റലിയില്‍ നിന്ന് ജയ്പൂരില്‍ ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊന്‍പതുകാരനും ഭാര്യയ്ക്കും സവായ് മാന്‍ സിങ് ആശുപത്രിയിലാണ് എച്ച്‌ഐവി ബാധിതര്‍ക്ക് നല്‍കാറുള്ള ലോപിനാവിര്‍, റിറ്റോനാവിര്‍ മരുന്നുകള്‍ ചേര്‍ത്തുനല്‍കിയത്. ഇതിന് പുറമെ മലമ്പനി, എച്ച്1എന്‍1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നല്‍കി.

Top