കൊറോണ വൈറസ് വായുവിലൂടെയും പകരും; കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശം. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതില്‍ പറയുന്നത്.

കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്ര സമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം അനുസരിച്ച് വ്യത്യാസപ്പെടാം. ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച കൈകള്‍ ഉപയോഗിച്ച് മൂക്കിലോ, വായിലോ, കണ്ണുകളിലോ സ്പര്‍ശിക്കുന്നതിലൂടെ വൈറസ് പകരുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണല്‍ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ പറഞ്ഞിരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യഉപദേശകന്റെ ഓഫീസ് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എയ്‌റോസോളുകള്‍ക്ക് വായുവിലൂടെ 10 മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ വായുസഞ്ചാരം ഉറപ്പാക്കുന്നത് പ്രധാനമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

ഡ്രോപ്പ്‌ലെറ്റുകളുടേയോ, എയ്‌റോസോളുകളുടേയോ രൂപത്തിലുളള ഉമിനീര്‍, മൂക്കില്‍ നിന്ന് പുറത്ത് ദ്രവം എന്നിവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് എത്തിക്കുന്നു. വലിയ ഡ്രോപ്പ്‌ലെറ്റുകള്‍ പ്രതലത്തില്‍ പതിക്കുന്നു. എയ്‌റോസോളുകള്‍ വായുവിലൂടെ വലിയ ദൂരം സഞ്ചരിക്കുന്നു. അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ അതിനാല്‍ ആളുകള്‍ രോഗവാധിതരാകാനുളള സാധ്യത ഉയര്‍ന്നതാണെന്നായിരുന്നു അഡൈ്വസറി റിപ്പോര്‍ട്ട്. രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ അകലത്തില്‍ വരെ ഡ്രോപ്പുലെറ്റുകള്‍ പതിച്ചേക്കാം, എയ്‌റോസോളുകള്‍ പത്തു മീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top