കൊറോണ വൈറസ് ബാധയേറ്റെന്ന് സംശയിച്ചിരുന്ന ജപ്പാന്‍ സ്വദേശി വുഹാനില്‍ മരിച്ചു

ടോക്കിയോ: കൊറോണ വൈറസ് ബാധയേറ്റെന്ന് സംശയിച്ചിരുന്ന ജപ്പാന്‍ സ്വദേശി മരിച്ചു. വുഹാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ആള്‍. ജപ്പാന്‍ വിദേശകാര്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അറുപതു വയസ് പ്രായമുള്ള രോഗിയെ ന്യുമോണിയ ബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗിക്ക് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നും സ്ഥിരീകരണം നടത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ, ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം ഇന്നലെ മാത്രം 86പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചൈനയില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 722 ആയെന്നും രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്നും ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്.

അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Top