പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല; വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തില്‍

kk shylaja

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവരില്‍ 2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 190 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 118 എണ്ണം ആലപ്പുഴ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. ഇതില്‍ 100 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വീട്ടില്‍ സ്വയം നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന മാനിച്ച് കൊറോണ വൈറസ് പ്രതിരോധത്തില്‍ അവര്‍ അണിനിരന്നിരിക്കുകയാണ്. നാടിന്റെ നന്മയെ ഓര്‍ത്തു സ്വയം നിരീക്ഷണത്തിന് വിധേയമായവരാണവര്‍. എല്ലാ കാലത്തും അവരെ ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ചൈനയിലെ വുഹാനില്‍ നിന്നും വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, ഒരാളും മരിക്കരുത്, സമൂഹത്തില്‍ ഒരാള്‍ക്ക് പോലും കൊറോണ പകരരുത് എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് പ്രാധാന്യം നല്‍കുന്നത്. വകുപ്പ് സജ്ജമാക്കിയ 18 ടീമുകളും തങ്ങളുടെ ദൗത്യം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാന്‍ പാടില്ല. അവര്‍ക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതാണ്. തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.

ലക്ഷണമുള്ളവര്‍ 28 ദിവസം നിരീക്ഷണത്തില്‍ ആയിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരും വീടിനു പുറത്തേക്ക് പോകരുത്. എല്ലാവരും ആരോഗ്യ വകുപ്പുമായി സഹകരിക്കേണ്ടതാണ്. പോസിറ്റീവ് കേസ് വന്ന തൃശൂരില്‍ 82 പേരുടെയും ആലപ്പുഴയില്‍ 51 പേരുടെയും കാസര്‍കോട് 29 പേരുടെയും കോണ്‍ടാക്ട് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രൈമറി കോണ്‍ടാക്ടുള്ളവര്‍ 87 പേരുണ്ട്. കൊറോണയോട് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലും എച്ച്1എന്‍1 തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

വ്യക്തിശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ പ്രാധാന്യമേറിയ വിവരങ്ങള്‍ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവള നിരീക്ഷണത്തിനും ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തി.

സാംപിള്‍ മാനേജ്മന്റ് ടീം, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് വഴി 900 വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം എല്ലാ ജില്ലകളിലേക്കും എത്തിച്ചു. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും പരിശീലനങ്ങള്‍ നല്‍കാന്‍ ട്രെയിനിങ് ടീമുകളെ വിന്യസിച്ചു. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കി.

കൊറോണ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1043 ടെലിഫോണിക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ ലഭ്യമാക്കി. കേരളം കൊറോണ വൈറസില്‍ നിന്നും മുക്തി നേടുമെന്ന് തന്നെയാണ് ഉറപ്പെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍.ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്സിഎല്‍ എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി.മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്.ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top