കരുതലുമായി പിണറായി സർക്കാർ, പ്രതിരോധ സംവിധാനം റെഡി !

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി സര്‍ക്കാര്‍.

സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്‌ക്, ഓക്സിജന്‍ തുടങ്ങിയവ വികസിപ്പിക്കാനൊരുങ്ങുകയാണ് വ്യവസായ വകുപ്പ് . ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ അളവില്‍ ഈ വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കി.

ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31 വരെ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറാണ് ആവശ്യമായിട്ടുള്ളത്. ഇതിനായി വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ആവശ്യമായ അളവില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കും. നിലവില്‍ ദിവസം ഒരു ലക്ഷം ലിറ്റര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് ആവശ്യമായ അളവ് നല്‍കിയ ശേഷമേ കെ എസ് ഡി പി സാനിറ്റൈസര്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ.

മാത്രമല്ല മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം. അതിനായി എറണാകുളം ഇരപുരത്തെ കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കാനാണ് തീരുമാനം. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്റ്റോക്കുണ്ട്.ദിവസം ഒന്നേ മുക്കാല്‍ ലക്ഷം ജോടി ഉല്‍പ്പാദനക്ഷമതയുള്ള സ്ഥാപനത്തില്‍ നിന്ന്‌ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് ഗ്ലൗസ് ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ സമയത്ത്‌ മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് രോഗപ്രതിരോധത്തിന് പര്യാപ്തമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് എന്നിവയാണ് ആരോഗ്യ വകുപ്പിന് ആവശ്യം. ഇത്തരം മെഡിക്കല്‍ മാസ്‌കുകള്‍ ലഭ്യമാക്കാന്‍ തമിഴ്നാട്ടിലും മറ്റുമുള്ള കമ്പനികളുമായി ബന്ധപ്പെട്ടതിനാല്‍ ഉടന്‍ ലഭ്യമാക്കും.

അതേസമയം, ആശുപത്രികളിലെ ഓക്സിജന്റെ അഭാവം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍ നിന്ന് ഓക്സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഓക്സിജന്‍ വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും ആലോചനയിലുണ്ട്. ആശുപത്രികളില്‍ കൊറോണ രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമായതിനാല്‍ വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആവശ്യമായ ബെഡ്ഷീറ്റുകള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top