കേരളത്തില്‍ രണ്ടാമത്തെ കൊവിഡ്19 മരണം; മരിച്ചത് റിട്ടയേഡ് എഎസ്‌ഐ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ചുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു.തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69-കാരനാണ് മരിച്ചത്. മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായില്‍ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

അബ്ദുള്‍ അസീസിന് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ഇദ്ദേഹം തോന്നയ്ക്കല്‍ പിഎച്ച്‌സിയില്‍ ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

മാര്‍ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.
മാര്‍ച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും ഇദ്ദേഹം പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിട്ടുണ്ട്.

Top