കൊറോണയുടെ തീവ്രത ലോകത്തെ അറിയിച്ച ജേര്‍ണലിസ്റ്റിനെ കാണാനില്ല, ആശങ്ക

ബെയ്ജിങ്: ആഗോള തലത്തില്‍ തന്നെ വളരെ ഭീതി പടര്‍ത്തിയിരിക്കുകയാണ് വിനാശകാരിയായ കൊറോണ വൈറസ്. വൈറസിന്റെ തീവ്രതയും ജാഗ്രതയും ലോകത്തെ അറിയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ കാണാനില്ലെന്ന ആശങ്ക നിറഞ്ഞ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നത്. ഇവരില്‍ ചെന്‍ ക്വിഷിയെയാണ് 20 മണിക്കൂര്‍ മുമ്പ് മുതല്‍ കാണാതായിരിക്കുന്നത്.

വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം പകര്‍ത്തിയതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Top