അതിര്‍ത്തികള്‍ അടച്ചത് വിനയാകുന്നു; കാസര്‍കോട് ചികിത്സകിട്ടാതെ രണ്ട് പേര്‍ മരിച്ചു

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച സാഹചര്യത്തില്‍ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ വന്നതോടെ കാസര്‍കോട് രണ്ട് പേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്.

അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.

ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനാല്‍ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയില്‍ വച്ചാണ് മരണം സംഭവിച്ചത്.

Top