അമേരിക്കയില്‍ 22 ലക്ഷം പേരെ കൊറോണ കൊല്ലും; ആശങ്ക സൃഷ്ടിച്ച് പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: ഓരോ ദിവസം ചെല്ലും തോറും കൊറോണ വൈറസ് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ചൈനയില്‍ വൈറസിന്റെ കലി അടങ്ങിയെങ്കിലും ഇപ്പോള്‍ ഏറെ പ്രയാസത്തിലായിരിക്കുന്നത് അമേരിക്കയാണ്. കൊറോണ അമേരിക്കയില്‍ വലിയ പ്രതിസന്ധയാണ് സൃഷ്ടിക്കാനിരിക്കുന്നത്. ഞെട്ടിക്കുന്ന ചില പഠന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ മാത്രം 22 ലക്ഷം പേരുടെ ജീവന്‍ കൊറോണ എടുക്കുമെന്നാണ് മുന്നറിയിപ്പ്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ലോക രാഷ്ട്രങ്ങളെ പോലും അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ പറയുന്നത്. പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അവിടേയും വലിയ രീതിയിലുള്ള നഷ്ടം നേരിടേണ്ടി വരുമെന്ന് പഠനത്തില്‍ പറയുന്നുണ്ട്.

അതേസമയം വൈറസിനെ തുരത്താന്‍ അമേരിക്ക കൃത്യമായ മുന്‍കരുതലുകള്‍ ഇപ്പോള്‍ തന്നെ എടുത്തില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടും. അതേസമയം ബ്രിട്ടനില്‍ അഞ്ചു ലക്ഷം വരെ മരണസംഖ്യ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വെളിപ്പെടുത്തല്‍.

അതേസമയം, രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളില്‍ പ്രായം ചെന്നവര്‍ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനില്‍ പോകണമെന്നും പബ്ബുകളും ബാറുകളും തിയേറ്ററുകളും ക്ലബ്ബുകളും സന്ദര്‍ശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top