ഇന്ത്യയുടെ വാക്‌സിന്‍ ഉല്പാദന ശേഷിയെ പ്രശംസിച്ച് അന്റോണിയോ ഗുട്ടെറെസ്

ന്യൂയോര്‍ക്ക്: ഇന്ത്യയെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള വാക്‌സിന്‍ കാമ്പെയിന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുട്ടെറെസ് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയ തോതിലുളള ഉല്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്‌സിന്‍ കാമ്പെയില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിന്‍ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂര്‍ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു’ ഗുട്ടെറെസ് വ്യക്തമാക്കി.

അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ സമ്മാനിച്ചതിന് തൊട്ടുപിന്നാലെയാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. 2021 ജനുവരി 21 മുതല്‍ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകള്‍ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരു ലക്ഷം വീതവും 10 ലക്ഷം ഡോസുകള്‍ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകള്‍ സീഷെല്‍സിനും 5 ലക്ഷം ഡോസുകള്‍ ശ്രീലങ്കയ്ക്കും ഇന്ത്യ നല്‍കിയിരുന്നു.

ഒമാന്‍, പസഫിക് ദ്വീപ് സ്റ്റേറ്റുകള്‍, കരീബിയന്‍ കമ്യൂണിറ്റി രാജ്യങ്ങള്‍ തുടങ്ങിയക്ക് വാക്‌സിന്‍ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിനുകള്‍ക്കായി നിരവധി രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി. ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തില്‍ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു. സൗദി അറേബ്, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും വിപണനാടിസ്ഥാനത്തില്‍ വാക്‌സിനുകള്‍ ഉടന്‍ കയറ്റുമതി ചെയ്യും.

 

Top