കൊവിഡ്-19;ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ്-19 വൈറസ് ബാധ ആഗോളതലത്തില്‍ നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്.ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതേതുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പോവേണ്ട ആളുകള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ എത്തിയ170 യാത്രക്കാരെ മടക്കി അയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കുവൈത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും നിര്‍ത്തിയിട്ടുണ്ട്. കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം ഇന്നലെ പിന്‍വലിച്ചിരുന്നു. വിദേശികള്‍ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവായിരുന്നു റദ്ദാക്കിയത്.ആരോഗ്യ പരിശോധനക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കുവൈത്ത് സര്‍ക്കാരിന്റെ നടപടി.

ഇതിന് പിന്നാലെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top