coppa america; chili in final

ഷിക്കാഗോ: കോപ അമേരിക്ക ഫുട്ബാള്‍ രണ്ടാം സെമി ഫൈനലില്‍ കൊളംബിയക്കെതിരെ ചിലിക്ക് ജയം.
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയെ ചിലി തകര്‍ത്തത്. ചിലിക്ക് വേണ്ടി ചാള്‍സ് അരാഗ്യുസും ഫ്യുന്‍സാലിഡും ഗോള്‍ വേട്ട നടത്തി.

മത്സരം തുടങ്ങി ഏഴാം മിനിട്ടിലാണ് ചിലിയുടെ ആദ്യ ഗോള്‍ പിറന്നത്. ചാള്‍സ് അരാഗ്യുസ് മധ്യഭാഗത്ത് നിന്ന് തൊടുത്ത വലതുകാല്‍ ഷോട്ടാണ് ഗോളായത്. പതിനൊന്നാം മിനിട്ടില്‍ െപഡ്രൊ ഫ്യുന്‍സാലിഡ് രണ്ടാം ഗോള്‍ നേടി മത്സരത്തില്‍ ചിലിയന്‍ ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിക്ക് ശേഷം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സെമി മത്സരം താല്‍കാലികമായി നിര്‍ത്തിവെച്ചു. കനത്ത മഴയും മിന്നലും ഉണ്ടായതിനെ തുടര്‍ന്നാണിത്. രണ്ടര മണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

41ാം മിനിട്ടില്‍ മഞ്ഞ കാര്‍ഡ് കണ്ട കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചെസ് 57ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കൂടാതെ 89ാം മിനിട്ടില്‍ കാര്‍ലോസ് ബക്കക്കും 90ാം മിനിട്ടില്‍ ജയിംസ് റോഡ്രിഗസിനും മഞ്ഞ കാര്‍ഡ് ലഭിച്ചു.

39ാം മിനിട്ടില്‍ ചിലിയന്‍ താരങ്ങളായ ക്ലൈഡിയോ ബ്രാവോയും 45ാം മിനിട്ടില്‍ അലക്‌സിസ് സാഞ്ചെസും 65ാം മിനിട്ടില്‍ ജീന്‍ ബിയാസ്‌ജോറും 78ാം മിനിട്ടില്‍ എഡ്‌സണ്‍ പച്ചും 85ാം മിനിട്ടില്‍ ഫ്രാന്‍സിസ്‌കോ സില്‍വയും മഞ്ഞ കാര്‍ഡ് കണ്ടു.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ കടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

Top