കോപ്പ അമേരിക്ക; ബ്രസീലിയന്‍ താരങ്ങള്‍ കളിക്കാന്‍ തയ്യാറെന്ന് റിപ്പോര്‍ട്ട്

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു ബ്രസീലിയന്‍ താരങ്ങള്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നുമാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ടൂര്‍ണമെന്റ് ബഹിഷ്‌കരണം പോലുള്ള കാര്യങ്ങളിലേക്ക് താരങ്ങള്‍ കടക്കില്ലെന്നും മറിച്ച് ടൂര്‍ണമെന്റിനെതിരെ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കാനാണ് പദ്ധതികളെന്നുമാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരാഗ്വെക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാകും ബ്രസീല്‍ ടീം ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയെന്നാണ് ഗ്ലോബോ എസ്‌പോര്‍ട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീല്‍. അതുകൊണ്ടാണ് ബ്രസീലിലേക്ക് വേദി മാറ്റിയതില്‍ ബ്രസീലിയന്‍ താരങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

യുറുഗ്വായ് താരങ്ങളും ബ്രസീലിയന്‍ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. യുറുഗ്വായ് താരങ്ങളായ ലൂയിസ് സുവാരസ്, എഡിസണ്‍ കവാനി, മുസ്ലേര എന്നീ താരങ്ങളെല്ലാം കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടത്തുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.

 

 

Top