സ്വാതന്ത്ര്യദിനത്തില്‍ മികച്ച പൊലീസുകാരനായി; 24 മണിക്കൂറിന് പിന്നാലെ കൈക്കൂലിക്കാരന്‍

ഹൈദരാബാദ്: മികച്ച പൊലീസുകാരനുള്ള അവാര്‍ഡ് വാങ്ങി ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്നേ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം ലഭിച്ച പല്ലേ തിരുപ്പതി റെഢ്ഢിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

മഹ്ബൂബ്‌നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ രമേശ് എന്ന യുവാവില്‍ നിന്ന് പതിനേഴായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആവശ്യമായ രേഖകളോടെ മണല്‍ കൊണ്ടുപോയ യുവാവിനെ പിടികൂടിയ ഇയാള്‍ കേസ് ചാര്‍ജ്ജ് ചെയ്യാതിരിക്കാനാണ് പണം ആവശ്യപ്പെട്ടത്. മണല്‍ കൊണ്ടുപോവുന്നത് അനുമതിയോടെയാണെന്നും രേഖകള്‍ കാണിച്ചിട്ടും ഇയാള്‍ യുവാവിനെ വിടാന്‍ തയ്യാറായില്ല. സ്റ്റേഷനില്‍ വച്ച് യുവാവിനെ അപമാനിക്കാനും ശ്രമം നടന്നതോടെയാണ് രമേശ് അഴിമതി വിരുദ്ധ സ്‌ക്വാഡിനെ സമീപിച്ചത്. കോടതിയില്‍ ഹാജരാക്കിയ റെഢ്ഢിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സ്വാതന്ത്യദിനത്തില്‍ തെലങ്കാന സര്‍ക്കാരാണ് മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നല്‍കി കോണ്‍സ്റ്റബിള്‍ പല്ലേ തിരുപ്പതി റെഡ്ഡിയെ ആദരിച്ചത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ശ്രീനിവാസ് ഗൗണ്ടായിരുന്നു ഇദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. പൊലീസ് സൂപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പുരസ്‌കാരം നല്‍കിയത്.

Top