യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28-ന് ഇന്ന് ദുബായില്‍ തുടക്കം

ദുബായ്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28-ന് ഇന്ന് ദുബായില്‍ തുടക്കം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദുബായ് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പ് 27ല്‍ നിര്‍ണായക ചര്‍ച്ചയായ നഷ്ട പരിഹാര ഫണ്ടിന്റെ കാര്യത്തിലുള്‍പ്പടെ നിര്‍ണായക പുരോഗതി ഉണ്ടാകുമോയെന്നാണ് കോപ്പ്28 എത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കെടുതികള്‍ നേരിടുന്ന വികസ്വര രാജ്യങ്ങള്‍ക്കായി ഫണ്ട് രൂപീകരിക്കുന്നതാണ് ആശയം. വികസിത രാജ്യങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഉത്തരവാദിത്തം വരുന്ന ഫണ്ടില്‍ തീരുമാനം നിര്‍ണായകമാണ്. ഫോസില്‍ ഇന്ധന ഉപഭോഗത്തിന്റെ ഭാവിയും ചര്‍ച്ചയാകും. 2023നെ സുസ്ഥിരതാ വര്‍ഷമായി ആചരിച്ച്, ദീര്‍ഘകാലത്തെ ഒരുക്കത്തിന് ശേഷമാണ് കോപ്പ് 28നായി ലോകനേതാക്കളെ യുഎഇ വരവേല്‍ക്കുന്നത്. പതിമൂന്ന് ദിവസം ഉച്ചകോടി നീണ്ടുനില്‍ക്കും. ആദ്യ മൂന്നു ദിവസം ലോക നേതാക്കള്‍ സംസാരിക്കും. ബ്രിട്ടനിലെ ചാള്‍സ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കള്‍ ആദ്യ ദിവസമെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി മടങ്ങും. ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇന്ത്യാ ഗ്ലോബല്‍ ഫോറത്തില്‍ പാരിസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷം മലിനീകരണം കുറയ്ക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ കേന്ദ്ര പരിസ്ഥിതി- കാലാവസ്ഥാ മന്ത്രി ഭുപേന്ദര്‍ സിംഗ് യാദവ് വിശദീകരിച്ചു. ഡിസംബര്‍ 9,10 ദിവസങ്ങളിലാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ സെഷന്‍. വെള്ളിയാഴ്ച്ച ഇസ്രയേല്‍, പലസ്തീന്‍ പ്രസിഡന്റുമാര്‍ ഉച്ചകോടിയില്‍ സംസാരിക്കുന്നുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബര്‍ 1,2,3 ദിവസങ്ങളില്‍ രാവിലെ ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ എക്‌സ്‌പോസിറ്റി ഇന്റര്‍സെഷന്‍ വരെ രാവിലെ 7 മുതല്‍ 11 വരെ ഗതാഗതം അനുവദിക്കില്ല.

Top