കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; പിന്നില്‍ അമേരിക്കയുടെ കരങ്ങളെന്ന് ചൈന

ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ് 400 മിസൈല്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.

എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെല്‍നിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം. സംയുക്ത സേനാമേധാവി ജനറല്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും 2020ല്‍ തായ്വാന്‍ ചീഫ് ജനറലിന്റെ ഹെലികോപ്റ്റര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു ചെല്‍നിയുടെ പരാമര്‍ശം.

തായ്വാന്‍ ചീഫ് ജനറല്‍ ഷെന്‍ യി മിങ് അടക്കം ഏട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് മേജര്‍ ജനറലും ഉള്‍പ്പെടും. രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം.

ചെല്‍നിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഹെലികോപ്ടര്‍ അപകടത്തിന് പിന്നില്‍ അമേരിക്ക പങ്കുവഹിച്ചിട്ടുണ്ട് എന്നാണെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. ചൈനയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ചെല്‍നിയുടെ ട്വീറ്റിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ഈ ട്വീറ്റ്. പ്രതിരോധശേഷിക്ക് കരുത്തേകാനായി ഇന്ത്യ റഷ്യയുടെ പക്കല്‍നിന്ന് വാങ്ങിയ എസ് 400 മിസൈലിനെതിനെ അമേരിക്ക ശക്തമായ ആശങ്ക അറിയിച്ചിരുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ട്വിറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാന്‍ 2018ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറില്‍ ഒപ്പിട്ടത്. റഷ്യ ഇന്ത്യക്ക് എസ്400 ട്രയംഫ് മിസൈല്‍ സംവിധാനം കൈമാറിയതില്‍ യു.എസ്. ആശങ്കയറിച്ചിരുന്നു. റഷ്യയില്‍നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ ‘കാറ്റ്‌സ’ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) പ്രകാരം അമേരിക്ക ഉപരോധമേര്‍പ്പെടുത്താറുണ്ട്. എസ്-400 വാങ്ങിയാല്‍ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മനും അന്ന് പറഞ്ഞിരുന്നു. നേരത്തെ എസ്400 വാങ്ങിയതിന്റെ പേരില്‍ തുര്‍ക്കിക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

2020 ജനുവരിയിലാണ് തായ്വാന്‍ മിലിട്ടറി ചീഫ് ജനറല്‍ ഷെന്‍ യി മിങും കൂടെയുണ്ടായിരുന്ന ഏഴ് സൈനികരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. തായ്‌പേയ്ക്കടുത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്നു യുഎച്ച് 60 എം ബ്ലാക്ക് ഹോക് ഹെലികോപ്ടര്‍ തകര്‍ന്നായിരുന്നു മരണം. വടക്കു കിഴക്കന്‍ ഭാഗത്തെ ഇലാനില്‍ സൈനികരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. പര്‍വത നിരകളിലിടിച്ചായിരുന്നു അപകടമുണ്ടായത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ചെല്‍നിയുടെ ട്വീറ്റ്.

തിരഞ്ഞെടുപ്പിന് തയ്യാറെടുത്തിരുന്ന തായ്വാനില്‍ ഈ സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അപകടത്തിന്റെ കാരണം ഹെലികോപ്ടറിന്റെ തകരാറാണെന്നും കാലാവസ്ഥയുടേതല്ലെന്നുമടക്കമുള്ള ആരോപണങ്ങളും വ്യാപകമായി ഉയര്‍ന്നിരുന്നു.

Top