ജി.സുധാകരന്റെ ‘പൂതന’ പരാമര്‍ശം പരിശോധിക്കുമെന്ന് കോടിയേരി

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് സുധാകരനോട് ചോദിക്കുമെന്നും സ്ത്രീകളെ അപമാനിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു.സുധാകരന്‍ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമാണ്. പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം ഷാനിമോള്‍ സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. 35 ലേറെ വര്‍ഷമായി ഉള്ള ബന്ധമാണ്. കോണ്‍ഗ്രസുകാര്‍ അവരെ തോല്‍പ്പിക്കാനായി താന്‍ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞത്.

മന്ത്രി ജി സുധാകരന്റെ ‘പൂതന’ പ്രയോഗത്തിനു എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള ‘പൂതന’ പ്രയോഗം സി പി എമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്നാണ് സുധീരന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരന്‍ പറഞ്ഞിരുന്നത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.

Top