രാജ രാജ ചോളനെ ചൊല്ലിയുള്ള വിവാദം കൂടുതൽ വിവാദത്തിലേക്ക്

മണിരത്നം സംവിധാനം ചെയ്ത തമിഴ് സിനിമ പൊന്നിയിൻ സെൽവൻ റിലീസായതിന് പിന്നാലെ വിവാദം പുകയുന്നു. ചോളരാജ്യ വംശത്തെ പ്രധാനിയായിരുന്ന രാജരാജ ചോളൻ ഹിന്ദുവാണോ എന്നതിലാണ് വിവാ​ദം. രാജ രാജ ചോളൻ ഒരു ഹിന്ദു രാജാവല്ലെന്ന് അവകാശപ്പെട്ട് ദേശീയ അവാർഡ് ജേതാവും പ്രമുഖ സംവിധായകനുമായ വെട്രിമാരനാണ് വിവാദത്തിന് തിരികൊളുത്തിയത്. പൊന്നിയിന്‍സെല്‍വന്‍ റിലീസായതിന് പിന്നാലെയായിരുന്നു പ്രസ്താവന.

വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് കമൽഹാസനും രം​ഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. രാജ രാജ ചോളൻ ഹിന്ദുവല്ലായിരുന്നുവെന്നും ചിലര്‍ ഹിന്ദുവാക്കുകയാണെന്നും വെട്രിമാരൻ പരിപാടിയിലാണ് പറഞ്ഞത്. ചിലർ നമ്മുടെ അസ്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അവർ തിരുവള്ളുവരെ കാവിവൽക്കരിക്കാൻ ശ്രമിച്ചെന്നും ഇതനുവദിക്കരുതെന്നും വെട്രിമാരൻ തുറന്നടിച്ചു.

വെട്രിമാരനെ പിന്തുണച്ച് കമൽഹാസനും രം​ഗത്തെത്തി. ”രാജരാജ ചോളന്റെ കാലത്ത് ‘ഹിന്ദു മതം’ എന്ന പേരില്ലായിരുന്നു. വൈഷ്ണവം, ശൈവം, സമനം വിഭാ​ഗങ്ങളായിരുന്നു. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അവർ തുത്തുക്കുടിയെ ട്യൂട്ടിക്കോറിൻ എന്നാക്കി മാറ്റിയതിന് സമാനമായിരുന്നു ഹിന്ദു എന്ന പദമുപയോ​ഗിച്ചതും”- കമലഹാസൻ പറഞ്ഞു.

വെട്രിമാരന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജരാജ ചോളൻ ഹിന്ദു രാജാവായിരുന്നുവെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. എനിക്ക് വെട്രിമാരനെപ്പോലെ ചരിത്രപരിജ്ഞാനമില്ല, പക്ഷേ രാജരാജ ചോളൻ നിർമ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ. രാജരാജ ചോളൻ സ്വയം ശിവപാദ ശേഖരൻ എന്ന് വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം ഹിന്ദുവായിരുന്നില്ലേയെന്നും ബിജെപി നേതാവ് ചോദിച്ചു.

Top