പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം; മകനും അച്ഛനും ചേര്‍ന്ന് അയല്‍ക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍ക്കാരന്‍ കുത്തേറ്റ് മരിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നും സംഭവം. വിനായക കാമത്ത് ആണ് മരിച്ചത്. ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് പുറത്തുവരുന്ന വിവരം.

ഇതുകണ്ട് കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകന്‍ അവിനാശും കാമത്തിനോട് തര്‍ക്കിച്ചു. തര്‍ക്കം വളരെ പെട്ടെന്ന് തന്നെ കൈയാങ്കളിയിലെത്തുകയും അച്ഛനും മകനും ചേര്‍ന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തിയെന്നും എന്നും മംഗളൂരു സിറ്റി പൊലീസ് പറയുന്നു.

കുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയില്‍ ബന്ദര്‍ പൊലീസ് കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും കേസെടുത്തു. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാകാം ഇതെന്നുമാണ് വിവരം.

 

Top