സ്കൂൾ അവധി പ്രഖ്യാപനം വൈകിയ വിവാദം; വിശദീകരണവുമായി കളക്ടര്‍ രേണുരാജ്

കൊച്ചി: മഴയെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകിയത് മൂലം വിവാദത്തിലായ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം കളക്ടർ രേണു രാജ് രംഗത്ത്. അവധി പ്രഖ്യാപിച്ചത് പൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചായിരുന്നു അവധി പ്രഖ്യാപനം. അന്ന് ജില്ലയിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു. വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി. രാവിലെ എട്ടരക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

ആഗസ്റ്റ് നാലിനാണ് കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയത്. തുടർന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായി. ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചപ്പോഴേക്കും എറണാകുളം ജില്ലയിലെ നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണവുമെത്തി.

രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും കളക്ടര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചു. നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് ഇതിനെതിരെ രംഗത്ത് വന്നത്.

Top