വിവാദ പ്രസംഗം ; എം എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

mm mani

തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കോടതി സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണ്. കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മന്ത്രിയെന്ന നിലയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. മുഖ്യമന്ത്രി മന്ത്രിമാരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

സംഭവം വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തി തലയൂരുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് ജോര്‍ജ് വട്ടുകുളം പരാതി നല്‍കിയത്.

Top