വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന് പരോള്‍

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് മൂന്നാഴ്ചത്തെ പരോള്‍ അനുവദിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പരോള്‍ എന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹര്‍ജിന്ദര്‍ സിംഗ് ധാമി ആരോപിച്ചു.

പഞ്ചാബിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണിതെന്ന് ധാമി കുറ്റപ്പെടുത്തി. ദേരാ സച്ചാ സൗദയ്ക്ക് ഭട്ടിന്‍ഡ, സംഗ്രൂര്‍, പട്യാല തുടങ്ങിയ പ്രദേശങ്ങളില്‍ ധാരാളം അനുയായികളുണ്ട്.

ദേര ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ അന്തേവാസികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ജയിലിലാണ് ഗുര്‍മീത്‌റാം റഹിം സിംഗ് ശിക്ഷയനുഭവിച്ചുവരുന്നത്. 2017 ഓഗസ്റ്റിലാണു പ്രത്യേക സിബിഐ കോടതി റാം റഹിം സിംഗിനെ ശിക്ഷിച്ചത്.

പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീമില്ലെന്നും മൂന്നു വര്‍ഷം തടവു പൂര്‍ത്തിയാക്കിയ ആള്‍ക്കു പരോളിന് അപേക്ഷിക്കാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.

 

Top