വിവാദ ഫേസ്ബുക്ക് പോസ്റ്റ്; യു പ്രതിഭ എംഎല്‍എയോട് വിശദീകരണം തേടും

കായംകുളം: യു.പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം ജില്ലാ നേതൃത്വം വിശദീകരണം തേടും. ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഒരിടത്തും ഉന്നയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ യു പ്രതിഭ പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. ആരോപണം നേരത്തെ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയും തള്ളിയിരുന്നു. കായംകുളത്ത് വോട്ട് ചോര്‍ച്ചയില്ലെന്നും വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

കായംകുളത്ത് വോട്ട് ചോര്‍ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായ പോലെ കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി. എന്നാല്‍ യു.പ്രതിഭയ്ക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ യു.പ്രതിഭയ്ക്ക് ലഭിച്ചത് 46.52% വോട്ട് ആയിരുന്നുവെങ്കില്‍ 2021 ല്‍ ലഭിച്ചത് 47.96% വോട്ടാണ്.

ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണെന്നും യു.പ്രിതഭ ഇന്നലെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത് നഗരസഭയാണെന്നാണ് ഏരിയ കമ്മിറ്റിയുടെ മറുപടി. പരസ്യപ്രതികരണത്തിനില്ലെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അറിയിച്ചു.

ഇന്നലെയാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി കായംകുളം എംഎല്‍എ യു.പ്രതിഭ രംഗത്തെത്തിയത്. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു എന്ന് യു.പ്രതിഭ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്. കായംകുളത്തെ ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നും യു.പ്രതിഭ പറയുന്നു.

യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്.

കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞ വര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ്ണ മെമ്പറായിപ്രവര്‍ത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആക്കുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.

Top