‘സർക്കാരിന് ദുരുദ്ദേശമില്ല, നിലവിലെ രീതി തുടരും’; വിവാദ നിർദേശം പിൻവലിക്കുമെന്ന് മന്ത്രി

ശബരിമല: സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. തീർത്ഥാടനകാലം തുടങ്ങിയതിൻറെ പശ്ചാത്തലത്തിൽ ശബരമലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കുള്ള ആഭ്യന്തര വകുപ്പിൻറെ കൈപ്പുസ്തകത്തിലാണ് വിവാദ നിർദ്ദേശം ഉണ്ടായിരുന്നത്.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിർദ്ദേശത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്ത് വന്നിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിർന്നാൽ പഴയതൊന്നും ഓർമ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഈ സാഹചര്യത്തിൽ കൂടിയാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതിൽ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മുൻ വർഷങ്ങളിൽ പ്രിൻറ് ചെയ്ത പുസ്തകം കൊടുത്തതാണെന്നു എഡിജിപി എം ആർ അജിത്കുമാർ വ്യക്തമാക്കി. കുറെ അധികം തെറ്റുകൾ ഉണ്ട്. എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top