കരാറുകാരനെ യൂണിയന്‍ തൊഴിലാളികൾ മർദ്ദിച്ച സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട്ട് നോക്കുകൂലി നല്‍കാത്തതില്‍ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. എഐടിയുസി – സിഐടിയു പ്രവര്‍ത്തകരാണ് പിടിയിലായത്. എഐടിയുസി പ്രവര്‍ത്തകനായ വിജയകുമാര്‍, സിഐടിയു പ്രവര്‍ത്തകരായ ജയകുമാര്‍ അനില്‍കുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സിഐടിയു – ഐഎന്‍ടിയുസി തൊഴിലാളികളാണ് നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് വീട് നിര്‍മ്മാണ കരാറുകാരനായ മണികണ്ഠനെ മര്‍ദിച്ചത്. വീടിന്റെ കോണ്‍ക്രീറ്റിന് വേണ്ടി ബുധനാഴ്ച കമ്പി ഇറക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന് മണികണ്ഠന്‍ ഇവരെ അറിയിച്ചു.

ഇതിന് പിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Top