ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 54 കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു

rape

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ (54) തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് 23കാരിയായ യുവതി പൊലീസിന് മൊഴി നല്‍കി.

ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.

രാത്രി 12.40ഓടെയാണ് 54 വയസുകാരനായ ഹരിസ്വാമിയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാള്‍.

തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു.

അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ ഹരിസ്വാമി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ തുടരുന്ന ഇയാള്‍ക്കെതിരെ ലൈംഗീക അതിക്രമത്തിനും പോക്‌സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ യുവതിയ്‌ക്കെതിരെ പൊലീസ് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ യുവതിയ്‌ക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പമുണ്ട്. യുവതി ഇപ്പോള്‍ പേട്ട പൊലീസ് സ്‌റ്റേഷനിലാണ്.

Top