കാബൂളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍; 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തുടര്‍ സ്‌ഫോടനങ്ങള്‍. 13 പേര്‍ മരിച്ചതായും സൈനികരുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ സ്ഥീരീകരിച്ചു. ചാവേറാക്രമണമാണെന്ന് സംശയം.

ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെയാണ് ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായത്. വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്‌ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാന്‍ തീവ്രവാദികളുമടക്കം 13 പേര്‍ മരിച്ചതായി അഫ്ഗാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതി വിലയിരുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാമത്തെ സ്‌ഫോടനം നടന്നത് കാബൂള്‍ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകള്‍ക്ക് മുന്നില്‍ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിരുന്നു. ഇന്നലെ സ്‌ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം.

Top