മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍; സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രഫിഷറീസ് മന്ത്രി

ഡല്‍ഹി: മുതലപ്പൊഴിയില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. അന്വേഷണത്തിനായി വിദഗ്ദ സമിതിയെ അയക്കും. മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. മുതലപ്പൊഴിയിലെ സംഘര്‍ഷം സംസ്ഥാനത്തെ ക്രമസമാധാന വിഷയമെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം, മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

 

തിങ്കളാഴ്ച രാവിലെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതാവുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്.

Top