സംസ്ഥാനത്തെ ആദ്യ തുരങ്ക പാത കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നിലക്കുന്നു

തൃശൂര്‍ : കേരളത്തിലെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അഗ്‌നിസുരക്ഷാ അനുമതി തേടാതെയെന്ന് റിപ്പോര്‍ട്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണത്തിനെതിരെ അഗ്‌നിസേനാ മേധാവി ടോമിന്‍ തച്ചങ്കരിയാണ് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചത്.

നിര്‍മാണം തുടങ്ങും മുന്‍പ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സേനാ മേധാവി ടോമിന്‍ തച്ചങ്കരി പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.

അതീവ ജാഗ്രത ആവശ്യമുള്ള വിഭാഗത്തിലാണ് കുതിരാന്‍ തുരങ്കം ഉള്‍പ്പെടുന്നത്. തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനം, ആശയവിനിമയ മാര്‍ഗങ്ങള്‍, 24 മണിക്കൂറും വെളിച്ചം, കാറ്റ് കടക്കുന്നതിനുള്ള വെന്റിലേഷന്‍ തുടങ്ങിയവ വേണം.

തീപിടുത്തമുണ്ടായാല്‍ ഉപയോഗിക്കാന്‍ വെള്ളവും ഹൈഡ്രന്റും തുടങ്ങിയ 9 സുരക്ഷാ സംവിധാനങ്ങളാണ് തുരങ്കത്തില്‍ ആവശ്യമായി വേണ്ടത്.

ഉദ്ഘാടനത്തിന് മുന്‍പ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം.

ഒരു കിലോ മീറ്റര്‍ ദൂരത്തിലുള്ള തുരങ്കങ്ങളുടെ പണി പൂര്‍ത്തിയാക്കി ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കയാണ് തിരിച്ചടിയെന്നോണം അഗ്‌നിസേനയുടെ കത്ത്.

തൃശൂര്‍ ദേശീയപാത 544ല്‍ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയില്‍ നിര്‍മ്മാണത്തിലുള്ള തുരങ്കമാണ് കുതിരാന്‍ തുരങ്കം.

കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള ഇതിന് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം.

തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്ററാണ്. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ തുറന്നിരുന്നു

Top