ന്യൂഡല്‍ഹി: വളരെ വേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി വലിയ വെല്ലുവിളിയായി ദിനം പ്രതിവര്‍ദ്ധിക്കുന്ന ഒന്നാണെന്നാണ് കണക്കുകള്‍. പഴയ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ പൊളിച്ചു നീക്കുമ്പോള്‍ ബാക്കി വരുന്ന നിര്‍മ്മാണ വസ്തുക്കള്‍ വലിയ അളവില്‍ കെട്ടിക്കിടക്കുന്ന ഒന്നാണെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിച്ചു നീക്കലിലും ബാക്കിയാകുന്ന വിവിധ മാലിന്യങ്ങല്‍ നീക്കം ചെയ്യുന്നതിന് കരാറുകളോ നിയമങ്ങളോ ഒന്നും തന്നെ നിലവിലില്ല എന്നതാണ് പ്രധാന കാരണം. പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിവര്‍ഷം 10 മുതല്‍ 12 മില്യണ്‍ ടണ്‍ വരെ മാലിന്യമാണ് രാജ്യത്ത് ഇത്തരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 2011ല്‍ 12 മില്യണ്‍ ടണ്‍ ആയിരുന്നു ഇത്തരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 2017ല്‍ ഇത് 25-30 ആയി ഉയര്‍ന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. പുനര്‍നിര്‍മ്മാണം, നിര്‍മ്മാണം, പൊളിച്ചു നീക്കല്‍ തുടങ്ങിയവയില്‍ നിന്നാണ് ഇത്തരം മാലിന്യങ്ങള്‍ ഉണ്ടാകുന്നത്.
അടുത്തിടെ നടന്ന നിരീക്ഷണങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ 165-175 വരെ എത്തിയതായി കണക്കാക്കപ്പെട്ടു. 2005 മുതല്‍ 2013 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് കേന്ദ്ര ഏജന്‍സികളാണ് ഇതില്‍ പഠനം നടത്തിയിരുക്കുന്നത്. നിര്‍മ്മാണ മാലിന്യങ്ങള്‍ അനധികൃതമായി റോഡരികിലും പരിസരങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും വലിച്ചെറിയുന്നതാണ് പതിവ് രീതി. പുഴകളടക്കമുള്ള ജലാശയങ്ങളിലും ഇവ തള്ളുന്നു. ബംഗളൂരു, ഡല്‍ഹി നഗരങ്ങളാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബംഗുളൂരുവിലെ തടാകങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ക്കായി കയ്യേറുന്നതും വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
വെള്ളക്കെട്ടാണ് ഇത്തരം മാലിന്യങ്ങളുടെ ഫലമായി ഏറ്റവും രൂക്ഷമായി ഉണ്ടാകുന്നത്. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതാണ് ഇതില്‍ പ്രധാനം. ഡല്‍ഹിയിലെ വായു മലിനീകരണം വര്‍ദ്ധിക്കാനും ഇത് കാരണമായിട്ടുണ്ട്. മറ്റ് രാജ്യങ്ങളും സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ലോകമഹായുദ്ധത്തിന് ശേഷം ജര്‍മ്മനിയാണ് ഈ പ്രശ്‌നം വലിയ അളവില്‍ അനുഭവിക്കുന്നത്. എന്നാല്‍ നഗരത്തിന് പുറത്ത് വലിയ പ്ലാന്റുകള്‍ സ്ഥാപിച്ച് ഇവ പുനര്‍നിര്‍മ്മിച്ച് വീണ്ടും ഉപയോഗിച്ചാണ് അവര്‍ പരിഹാരം കാണുന്നത്.
1990കളില്‍ 28 ശതമാനം മാലിന്യങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുനരുപയോഗിച്ചു എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണക്ക്. ബ്രിട്ടന്‍ തന്നെയാണ് ഇതില്‍ ഏറ്റവും മുന്നില്‍. അവര്‍ അവരുടെ 25 ശതമാനം മാലിന്യങ്ങളും ഇത്തരത്തില്‍ പുനരുപയോഗിച്ചു.
2007ല്‍ സിംഗപ്പൂര്‍ അവരുടെ 98 ശതമാനം മാലിന്യങ്ങളും പുനരുപയോഗിച്ചു. ഹോങ്കോങില്‍ പ്രത്യേക ഓര്‍ഡിനന്‍സുകളും ഇതിനായി പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ വളരെ പുറകിലാണ്. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ഇന്ത്യ ഇത്തരത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. 2000ലാണ് മുന്‍സിപ്പാലിറ്റി തലത്തില്‍ ഇത് തരംതിരിച്ച് ശേഖരിക്കാന്‍ നീക്കം തുടങ്ങിയത്. 2016ലാണ് ഇതിന് പ്രത്യേക നിയമം കൊണ്ടു വരുന്നത് തന്നെ. 2000ത്തിലെ നിയമം കുറേക്കൂടി നല്ല രീതിയില്‍ ഭേദഗതി ചെയ്തു കൊണ്ടായിരുന്നു ഇത്.
2030 ലക്ഷ്യമിട്ട് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. മൊത്തം നിര്‍മ്മാണത്തിന്റെ 60 ശതമാനത്തോളം ഇക്കാലയളവില്‍ ഇന്ത്യയില്‍ നടക്കും. അതിനാല്‍ മാലിന്യത്തിന്റെ കാര്യത്തില്‍ കുറേക്കൂടി ശാത്രീയമായ നയങ്ങള്‍ ഉണ്ടാകണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.