സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഢാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകിയിരുന്നു. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴിയിൽ പറയുന്നു .

പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണം തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കമെന്ന് സരിത പറഞ്ഞു. പിസി ജോർജും സ്വപ്ന സുരേഷും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേർത്തു.

 

Top