പൗരത്വ വിഷയത്തില്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല, കോണ്‍ഗ്രസിന്റെ പ്രഭാവം ക്ഷയിച്ചു; രാമചന്ദ്ര ഗുഹ

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ കണ്ടുപഠിക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വ്യക്തമാക്കി. ഫെഡറലിസം കൊണ്ടേ ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നും കേരളത്തെ മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വലിയ നേതാക്കളുടെ പിന്‍ബലമില്ലാത്ത സമരമാണ് രാജ്യത്ത് നടക്കുന്നതെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിശബ്ദരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്ന് പോലും പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഗുഹ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വയനാട്ടിലെ രാഹുലിന്റെ ജയം മലയാളികള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയുടെ കാരണമെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് ഒന്നുമില്ല, അദ്ദേഹം മാന്യനായ മനുഷ്യനാണ്. എന്നാല്‍ ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ആവശ്യം. ശക്തനായ ഒരു പോരാളിയെയാണ്’. ഗുഹ പറഞ്ഞു.

Top