കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റം നടത്തിയ കല്യാശേരി എംഎല്‍എ എം വിജിനെതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ്. ഭീഷണിപ്പെടുത്തി കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ കല്യാശേരി എംഎല്‍എക്കെതിരെ കേസ് എടുക്കണം. കളക്ടറേറ്റ് വളപ്പില്‍ സമരം നടത്തിയ നൂറോളം നഴ്‌സുമാര്‍ക്കെതിരെ കേസ് എടുത്ത പൊലീസ്, രംഗം വഷളാക്കിയ എംഎല്‍എക്കെതിരെ കേസ് എടുക്കാത്തത് പക്ഷപാതിത്തമാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. കളക്ട്രേറ്റ് വളപ്പിലേക്ക് കടന്ന ഉദ്ഘാടകനായ എംഎല്‍എ ഉള്‍പ്പെടെയുള്ള സമരക്കാരുടെ പേര് എഴുതി എടുക്കാന്‍ പൊലീസ് ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്ഐയോട് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.സംഭവം വിവാദമായതോടെ വിശദീകരണവുമായി എം വിജിന്‍ രംഗത്തെത്തിയിരുന്നു. പൊലീസാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പൊലീസ് മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പ്രകോപിതരാക്കുന്ന രീതിയില്‍ മോശമായി പെരുമാറി എന്നും എംഎല്‍എ ആരോപിച്ചു. പൊലീസിനെതിരെ എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.
സിപിഐഎം നേതാക്കള്‍ പറയുന്നത് അനുസരിക്കുന്ന ഗുണ്ടകളായ പൊലീസുകാര്‍ നല്ലവരും, കൃത്യമായി ജോലി ചെയ്യുന്ന പൊലീസുകാരെ മോശക്കാരാക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാരും പാര്‍ട്ടിയും ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മത്സരിക്കുന്ന പൊലീസിന് വിജിനെതിരെ കേസ് എടുക്കാന്‍ ഭയമാണെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.