രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്

rahul

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്ദു ശേഖര്‍ റോയിയെ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം തൃണമൂല്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രൈന്‍ വ്യക്തമാക്കി. ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പു നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ബി ജെ പിക്കെതിരെ യോജിച്ചൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപിക്കെതിരെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായി കൂടിയാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതിപക്ഷപാര്‍ട്ടികള്‍ നോക്കിക്കാണുന്നത്.

245 അംഗ സഭയില്‍ 51 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് ഒറ്റക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള അംഗബലമുണ്ടെങ്കിലും ബി.ജെ.പി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് തൃണമൂലിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത് 1992ലാണ്.

കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരിക്കല്‍ കൂടി ഒന്നിച്ച് പോരാടുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും നിര്‍ണായകമായേക്കാവുന്ന തീരുമാനമാണ് ഇത്. 1969 മുതല്‍ 1977 വരെയുള്ള കാലത്ത് മാത്രമാണ് ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാതിരുന്നിട്ടുള്ളത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി മത്സരം നടന്നത് 1992ലാണ്.

2012 മുതല്‍ കോണ്‍ഗ്രസിന്റെ പി.ജെ.കുര്യനാണ് രാജ്യസഭാ ഉപാധ്യക്ഷന്‍. 245 അംഗ സഭയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുമില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ച് ബിജെപിയെ തറപറ്റിക്കാനുള്ള കോണ്‍ഗ്രസ് നീക്കം. ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലാണ് നാമനിര്‍ദ്ദേശവും തിരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക.

Top