ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരും; സര്‍വേ ഫലം പുറത്ത്

ത്തരാഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രീ പോള്‍ സര്‍വ്വേ. എ.ബി.പി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സര്‍വേയില്‍ ബി.ജെ.പിയെ പിന്തള്ളി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഫലസൂചന.

അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 മുതല്‍ 37 സീറ്റ് വരെയും ബി.ജെ.പിക്ക് 24 മുതല്‍ 30 വരേയും സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകളോടെ അധികാരത്തിലേറിയ ബി.ജെ.പിക്ക് 8.2 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച സംഭവിക്കുമെന്നാണ് സര്‍വേ പറയുന്നത്. ബി.ജെ.പി 24 മുതല്‍ 30 സീറ്റുകളിലേക്ക് ചുരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് പതിനൊന്നില്‍ നിന്നും 35 സീറ്റിലേക്ക് അംഗങ്ങളെ വര്‍ധിപ്പിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഉത്തരാഖണ്ടില്‍ ആദ്യ തെരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മിക്ക് രണ്ട് മുതല്‍ എട്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. 9.2 ശതമാനം വോട്ട് വിഹിതമാണ് ഇതിലൂടെ ആം ആദ്മിക്ക് ലഭിക്കുകയെന്ന് സര്‍വേ പറയുന്നു. സംസ്ഥാനത്തെ മറ്റൊരു കക്ഷിയായ ബി.എസ്.പിക്ക് മൂന്നു മുതല്‍ ആറ് സീറ്റ് വരെയും സര്‍വേ പ്രവചിക്കുന്നുണ്ട്.

 

Top