തെലങ്കാനയില്‍ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്; സീറ്റ് ധാരണയിലടക്കം ചര്‍ച്ച നടത്തും

ഡല്‍ഹി: തെലങ്കാനയില്‍ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്. തെലങ്കാനയില്‍ ബി.ആര്‍.എസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ സീറ്റ് ധാരണയിലടക്കം ഇടത് പാര്‍ട്ടികളുമായുള്ള ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കമാന്‍ഡ് തെലങ്കാന പിസിസിക്ക് നിര്‍ദേശം നല്‍കി.

ധാരണയിലെത്തിയാല്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകും തെലങ്കാന. സി.പി.എം.സി.പി.ഐ ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഇടത് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് സീറ്റ് ധാരണ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത്. നിലവിലെ അഭിപ്രായ സര്‍വ്വെകള്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്.

ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ട ചില സീറ്റുകള്‍ വിട്ട് കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ നീണ്ട് പോകാന്‍ കാരണം. സീറ്റ് ധാരണ സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം . അതിനിടെ തെലങ്കാനയില്‍ ബി.ജെ.പിയുമായി സീറ്റ് ധാരണയ്ക്ക് ജനസേന പാര്‍ട്ടി ശ്രമം തുടങ്ങി . പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍ ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ആന്ധ്ര പ്രദേശില്‍ റ്റി.ഡി.പിയുമായി സഖ്യം പ്രഖ്യാപിച്ച ജനസേന ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Top