പ്രമുഖരെ കളത്തിലിറക്കാൻ കോൺഗ്രസ്;അണിയറയിൽ നീക്കങ്ങൾ സജീവം

പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ പരമാവധി പേരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. ജീവന്മരണ പോരാട്ടത്തിൽ ജയിക്കാനുള്ള എല്ലാ വഴിയും തേടുന്നതിന്റെ ഭാഗമായുള്ള നീക്കം നടപ്പാക്കിയാൽ എംഎൽഎമാർ, സംഘടനാ ചുമതലയുള്ളവർ, രാജ്യസഭാംഗങ്ങൾ തുടങ്ങിയവരടക്കം മിക്ക പ്രമുഖരും സ്ഥാനാർഥികളാവും. ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന സീറ്റുകളിലാണ് ഈ രീതിയിലുള്ള സ്ഥാനാർഥിത്വം മുഖ്യമായും പരീക്ഷിക്കുക.

സ്വന്തം കരുത്തിൽ ഒരു സീറ്റ് നേടുകയെന്ന ദൗത്യമായിരിക്കും ഓരോ നേതാവിനും നൽകുക. പ്രമുഖനെന്ന മേൽവിലാസം മാത്രമല്ല ജയസാധ്യത കൂടി കണക്കിലെടുത്താകും സ്ഥാനാർഥിയാക്കുന്ന കാര്യം അന്തിമമായി തീരുമാനിക്കുകയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് കെ.സി.വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ, മറ്റു സാമുദായിക പ്രാതിനിധ്യം പരിഗണിക്കേണ്ട സാഹചര്യമുണ്ടായാൽ അദ്ദേഹം ഒഴിവാകും.

പരിഗണനാ പട്ടികയിലുള്ള പ്രമുഖർ: അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ, ടി.എസ്.സിങ്‌ദേവ് (ഛത്തീസ്ഗഡ്), ഭുപീന്ദർ സിങ് ഹൂഡ, ദീപേന്ദർ സിങ് ഹൂഡ, രൺദീപ് സിങ് സുർജേവാല, കുമാരി ഷെൽജ (ഹരിയാന), അജയ് മാക്കൻ, അർവിന്ദർ സിങ് ലാവ്‌ലി (ഡൽഹി), ദിഗ്‌വിജയ് സിങ്, കമൽനാഥ്, ജിത്തു പട്‌വാരി (മധ്യപ്രദേശ്), അശോക് ചവാൻ, നാനാ പഠോളെ, പൃഥ്വിരാജ് ചവാൻ (മഹാരാഷ്ട്ര), ശക്തിസിങ് ഗോഹിൽ, അമിത് ചാവ്ഡ (ഗുജറാത്ത്), ഹരീഷ് റാവത്ത്, ഗണേശ് ഗൊദിയാൽ (ഉത്തരാഖണ്ഡ്). ഇതിനിടെ, കമൽനാഥിന്റെ മകനും മധ്യപ്രദേശിലെ ചിന്ദ്‌വാഡ എംപിയുമായ നകുൽനാഥ് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് താൻ തന്നെയാണു സ്ഥാനാർഥിയെന്ന് അദ്ദേഹം അറിയിച്ചത്.

 

Top