കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; മുകുള്‍ വാസ്‌നിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പട്ടികയില്‍

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. മുകുള്‍ വാസ്‌നിക്കിന്റെ പേരാണ് മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും ഉയര്‍ന്ന് വരുന്നുണ്ട്.

ഇവരില്‍ മുകുള്‍വാസ്‌നിക്കിനാണ് സാധ്യത കൂടുതല്‍. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കിന് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് സൂചന. മുകുള്‍ വാസ്‌നിക്കിനും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്.

പ്രവര്‍ത്തക സമിതിക്ക് മുന്നോടിയായി നടക്കുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ച ഉണ്ടാകും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്മാരുടെയും, എഐസിസി ഭാരവാഹികളുടെയും, എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായതിനാല്‍ അശോക് ഗെലോട്ടിനെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതുമില്ല. അദ്ധ്യക്ഷനു പുറമെ ഉപാദ്ധ്യക്ഷന്‍മാരെയും നാളെ നടക്കുന്ന പ്രവര്‍ത്തകസമിതി തീരുമാനിക്കും.

.

Top