സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം തുടങ്ങി; പാലക്കാട് സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്നു രാവിലെ 11ന് തുടങ്ങി. 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ സമരം നടക്കും. സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം ഡിസിസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. അതിനിടെ കോണ്‍ഗ്രസ് പാലക്കാട് നഗരത്തിലെ സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ നടത്തിയ ചക്രസ്തംഭന സമരത്തില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍, ആലത്തൂര്‍ എം.പി.രമ്യാഹരിദാസ് എന്നിവരും പൊലീസുമായി രൂക്ഷമായ വാക്കേറ്റവും പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുമായി ഉന്തുതളളുമുണ്ടായി.

സമരത്തിന് സുല്‍ത്താന്‍പേട്ട ജംക്ഷനിലേക്ക് എംപിമാരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ത്തിനു വഴിവച്ചത്. എംപിമാരും പൊലീസും ചര്‍ച്ച നടത്തിയെങ്കിലും പൊലീസ് വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പിന്നീട് നിശ്ഛയിച്ച സ്ഥലത്തുതന്നെ സമരം ആരംഭിച്ചു.

 

 

Top