ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

കൊല്‍ക്കത്ത: വരാന്‍ പോകുന്ന ബംഗാള്‍ നിയമസഭാ തെരുഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യപത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇടതുപക്ഷവുമായി ധാരണയിലെത്താനാണ് ആഗ്രഹിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ഒരു ഇഞ്ച് പോലും നല്‍കരുത്. മതേതര തത്വങ്ങളില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും വിട്ടുവീഴ്ചക്ക് തയ്യാറല്ല. അതുകൊണ്ട് തന്നെ എല്ലാ ജനങ്ങളും കോണ്‍ഗ്രസ് എന്ന ഒറ്റക്കുടക്കീഴില്‍ ഒത്തുചേരണം.’- അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ഇദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. ഇതിന് പിന്നാലെ ബി ജെ പിയെ നേരിടാന്‍ എല്ലാ മതേതരശക്തികളോടും ഒത്തൊരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിലേക്കായി തൃണമൂല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല.

ബംഗാള്‍മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധിര്‍. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കുന്നതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടാണ് വ്യക്തമാകുന്നത്.

Top