സനാതനധര്‍മ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോണ്‍ഗ്രസ് നിലപാട് മ്ലേച്ഛം; കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോണ്‍ഗ്രസ് നിലപാട് മ്ലേച്ചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറി കഴിഞ്ഞു. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വം പറഞ്ഞയാളാണ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. സിപിഐഎം എല്ലാകാലത്തും സനാതന ധര്‍മ്മത്തിനെതിരാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സനാതന ധര്‍മ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഐഎന്‍ഡി മുന്നണിയുടെ തമിഴ്‌നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കെസി വേണുഗോപാല്‍ സ്റ്റാലിന്റെ പരാമര്‍ശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്. മമത ബാനര്‍ജി സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തു കഴിഞ്ഞു. മതനിരപേക്ഷ പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉന്‍മൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിര്‍ക്കാത്തതെന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top