രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ 4,000 കിലോ മീറ്റര്‍ ദൂരം കാല്‍നടയായി നടത്തിയ യാത്രക്കാണ് 71 കോടി ചെലവഴിച്ചത്. 2022 സെപ്തംബര്‍ മുതല്‍ 2023 ജനുവരി വരെയായിരുന്നു യാത്ര.

കോണ്‍ഗ്രസിന് പുറമെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, സിപിഐഎം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിങ്ങനെ ആറില്‍ അഞ്ച് നാഷണല്‍ പാര്‍ട്ടികളുടെയും ഓഡിറ്റ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ബിജെപിയുടെത് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. 2022-23 കാലയളവില്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രക്ക് 71.8 കോടി രൂപയും തിരഞ്ഞെടുപ്പിനായി 192.5 കോടിയും ചെലവഴിച്ചിട്ടുണ്ട്. 2021-22 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ഓഫീസ് ചെലവും പൊതുചെലവിലുമായി 161 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസിന്റെ മൊത്തം വാര്‍ഷിക ചെലവിന്റെ 15.3 ശതമാനമാണ് യാത്രക്കായി ചെലവ് വന്നത്. 2022-23 കാലയളവില്‍ കോണ്‍ഗ്രസിന് ആകെ സംഭാവനയായി ലഭിച്ചത് 452 കോടി രൂപയും 2021-22 കാലയളവില്‍ 541 കോടി രൂപയുമാണ് ലഭിച്ചത്. ആ കാലയളവിലെ പാര്‍ട്ടിയുടെ ചെലവ് 467 കോടിയും 400 കോടിയുമായിരുന്നു. പൊതുജനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

Top