ഭീകരാക്രമണം നടന്നപ്പോള്‍ മോദി ഫിലിം ഷൂട്ടിംഗില്‍; ആരോപണവുമായി കോണ്‍ഗ്രസ്

modi main

ന്യൂഡല്‍ഹി: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നു, വിവരം അറിഞ്ഞ് നാലു മണിക്കൂര്‍ വരെ ഷൂട്ടിങ്ങ് തുടര്‍ന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവര്‍ തനിക്ക് ജയ് വിളിച്ചപ്പോള്‍ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു.

കപട ദേശീയ വാദിയാണ് മോദി. രാജ്യത്ത് 40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗര്‍ ഗസ്റ്റ് ഹൗസ് വിട്ടത്. ആ സമയത്ത് ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയില്‍ നിന്നിറങ്ങിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അധികാര ദാഹത്താല്‍ മനുഷ്യത്വം മറന്ന മോദി ജവാന്‍മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. ആര്‍ ഡി എക്‌സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികള്‍ക്ക് എങ്ങനെ എത്താനായി, കനത്ത സുരക്ഷയുള്ള ദേശീയ പാതയില്‍ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തിയെന്നും കോണ്‍ഗ്രസ് ചോദിച്ചു.

പാക്ക് പിന്തുണയോടെയാണ് ജയ്ഷയും മസൂദ് അസറും പ്രവര്‍ത്തിക്കുന്നതെന്ന് സൗദിയുമായുള്ള സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്താനുള്ള ധൈര്യം മോദിക്ക് ഉണ്ടാകാത്തതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു. തിരിച്ചടിക്ക് പിന്തുണ കൊടുക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും വീഴ്ചകള്‍ ദേശീയ വാദികളായ തങ്ങള്‍ക്ക് ചോദ്യം ചെയ്യാമെന്നും രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വ്യക്തമാക്കി.

Top