വിവാദ പരാമര്‍ശം; ശശി തരൂരിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ’ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തരൂര്‍ വിവാദമായ ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം നടത്തിയിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കിത്തീര്‍ക്കുമെന്നായിരുന്നു പരാമര്‍ശം നടത്തിയത്.

ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാമായ അവകാശമുണ്ടാകില്ലെന്നും അത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബുള്‍ കലാം ആസാദ്, വല്ലഭായ് പട്ടേല്‍ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.

തരൂര്‍ നടത്തിയ പ്രസംഗത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് കോടതിയെ സമീപിച്ചത്.

Top