മിലിന്ദ് ദേവ്‌റയ്ക്ക് രാജി പ്രഖ്യാപിക്കാനുള്ള സമയം നിശ്ചയിച്ചത് മോദി; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി:മിലിന്ദ് ദേവ്‌റയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിനെ പ്രതിരോധിക്കാനാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് രാഹുലിന്റെ ന്യായ് യാത്ര ആരംഭിക്കാനിരിക്കെയാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മിലിന്ദ് രാജിവെക്കുന്നതായി എക്‌സിലൂടെ അറിയിച്ചത്.

ദക്ഷിണ മുംബൈ ലോക്‌സഭാ സീറ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷം അവകാശവാദം ഉന്നയിക്കുന്നതില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധിയുമായി ഈ കാര്യം സംസാരിക്കണമെന്നും വെള്ളിയാഴ്ച ദേവ്‌റ ഫോണിലൂടെതന്നോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.’വെള്ളിയാഴ്ച രാവിലെ 8.52 നാണ് ആദ്ദേഹം എനിക്ക് മെസേജ് അയക്കുന്നത്. ഉച്ചയ്ക്ക് 2.47ന് പാര്‍ട്ടി മാറാന്‍ ആലോചിക്കുന്നുണ്ടോയെന്ന് ചോദിച്ച് ഞാന്‍ മറുപടി അയച്ചു. നിങ്ങളോട് സംസാരിക്കാന്‍ സാധിക്കുമോയെന്ന്‌ചോദിച്ച് അദ്ദേഹം 2.48ന് മറ്റൊരു സന്ദേശം അയച്ചു. വിളിക്കാമെന്നു പറഞ്ഞ ഞാന്‍ 3.40 ന് അദ്ദേഹത്തോട് വിളിച്ചു സംസാരിച്ചു’, ജയറാം രമേശ് പറഞ്ഞു.

‘ശിവസേനയുടെ സിറ്റിങ് സീറ്റ് ആണെന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധിയെ നേരില്‍കണ്ട് സീറ്റിന്റെ കാര്യം വിശദീകരിക്കണമെന്നും ഞാനും ഈ കാര്യം രാഹുലിനോട് പറയണമെന്നുമായിരുന്നു ദേവ്‌റ എന്നോട് പറഞ്ഞത്; ജയറാം രമേശ് വ്യക്തമാക്കി.’ഇതെല്ലാം വെറും പ്രഹസനമായിരുന്നു. ആ സമയത്തെല്ലാം പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയിരുന്നു. ഇക്കാര്യം പ്രഖ്യാപിക്കാനുള്ള സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിശ്ചയിച്ചത്’, ജയറാം രമേശ് ആരോപിച്ചു.

ഇതിനിടെ മിലിന്ദ് ദേവ്‌റയുടെ പിതാവും ഏഴുതവണ കോണ്‍ഗ്രസ് എം.പിയുമായിരുന്ന മുരളി ദേവ്‌റയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകളും ജയറാം രമേശ് എക്‌സിലൂടെ പങ്കുവെച്ചു. ‘എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ തന്റേടമുള്ള കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലായ്‌പ്പോഴും, നല്ല സമയത്തും മോശം സമയത്തും, കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നിന്നിരുന്നു.’, ജയറാം രമേശ് കുറിച്ചു.

Top