തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്ക് പകരം കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ വാസ്നിക്കിനെ അധ്യക്ഷനാക്കാന്‍ മുന്‍കൈയെടുക്കുന്നതും രാഹുല്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ സാമൂഹ്യനീതിയും ശാക്തീകരണവും എന്ന വകുപ്പിന്റെ ചുമതല വഹിച്ച മുന്‍ കേന്ദ്ര മന്ത്രിയാണ് മുകുള്‍ വാസ്‌നിക്. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് മുകുള്‍ വാസ്‌നിക്. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ സാമൂഹ്യ നീതി മന്ത്രിയായിരുന്നു. 1984-86ല്‍ എന്‍.എസ്.യു ഐയുടെയും 1988-90ല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ അധ്യക്ഷനായിരുന്നു. 1984ല്‍ 25-ാംവയസില്‍ മഹാരാഷ്ട്രയിലെ രാംടെക്കില്‍ നിന്ന് ലോക്‌സഭയിലെത്തിയ മുകുള്‍ വാസ്‌നിക് 91-96ലും 98-99ലും മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ നിന്നാണ് എം.പിയായത്. മുകുള്‍ വാസ്‌നിക്കിന്റെ പിതാവ് ബാലകൃഷ്ണ വാസ്‌നിക്കും മൂന്നു തവണ രാംടെക്കില്‍ നിന്ന് എം.പിയായിരുന്നു. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി 2012 ഒക്ടോബര്‍ 27-ന് മന്ത്രി പദവിയില്‍ നിന്നും രാജിവക്കുകയായിരുന്നു.
ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ദിഗ്വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളെ മറികടന്നാണ് മുകുള്‍വാസ്‌നിക്കിനെ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്.
അതേസമയം പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം. എ.കെ ആന്റണി, ഗുലാംനബി ആസാദ്, പി. ചിദംബരം, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയ്റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോര്‍ കമ്മിറ്റിയംഗങ്ങള്‍. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കമ്മിറ്റിയില്‍ അംഗമാണെങ്കിലും തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനത്തിലായതിനാല്‍ യോഗത്തില്‍ സംബന്ധിക്കില്ല.
രാഹുല്‍ രാജി വെയ്ക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം ശ്രമിച്ചെങ്കിലും നടന്നില്ല. തീരുമാനം മാറ്റില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍ രാഹുല്‍ പദവിയില്‍ തുടരുമെന്നാണ് കോര്‍ കമ്മിറ്റിയംഗങ്ങളുടെ പ്രതീക്ഷ.