പാവം സിദ്ദിഖ്, വയനാട്ടില്‍ നേതാവിനായി ‘സന്തോഷ സമേതം’ പിന്‍മാറി; പരിഹസിച്ച് ജയശങ്കര്‍

തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍.

സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി, മതിലെഴുത്ത് പകുതിയായി, പോസ്റ്ററിന്റെ അച്ചടി ശിവകാശിയില്‍ തകൃതിയായി നടക്കുമ്പോഴാണ് രാഹുല്‍ജിക്കു വീണ്ടുവിചാരം ഉണ്ടായതെന്നും പാവം സിദ്ദിഖ്, നേതാവിനു വേണ്ടി ‘സന്തോഷ സമേതം’ പിന്‍മാറിയെന്നും രാഹുലിന്റെ മഹാമനസ്‌കതയെ കോണ്‍ഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല.

ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കൽ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാൻഡിൻ്റെയും പരിഗണനയിൽ ഉണ്ടായിരുന്നുള്ളൂ.

സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകൾ തമ്മിൽ വമ്പിച്ച കടിപിടി നടന്നു. ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദൽഹിയിൽ നിന്ന് പിണങ്ങിപ്പോയി. ഒടുവിൽ ടി സിദ്ദിഖിന്റെ പേര് സർവ സമ്മതമായി അംഗീകരിച്ചു.

സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി. മതിലെഴുത്ത് പകുതിയായി. പോസ്റ്ററിൻ്റെ അച്ചടി ശിവകാശിയിൽ തകൃതിയായി നടക്കുന്നു.

അപ്പോഴാണ് രാഹുൽജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേതിക്കു പുറമെ ദക്ഷിണേന്ത്യയിൽ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കിൽ ഉത്തമം.

പാവം സിദ്ദിഖ്. നേതാവിനു വേണ്ടി ‘സന്തോഷ സമേതം’ പിൻമാറി. രാഹുലിന്റെ മഹാമനസ്കതയെ കോൺഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരം!!!

Top