കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ 95.66 ശതമാനം പോളിങ്ങ്

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി. 90ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പുതിയ അധ്യക്ഷനെ മറ്റന്നാൾ അറിയാം. മല്ലികാർജുൻ ഗാർഖെയും ശശി തരൂരുമായിരുന്നു മത്സരാർഥികൾ.

കേരളത്തിൽ 95.66 ശതമാനാണ് പോളിങ്ങ്. ലൈംഗികാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളി വോട്ട് രേഖപ്പെടുത്തിയില്ല. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്ങ്. ഡൽഹിയിലെയും രാജസ്ഥാനിലെയും പിസിസികളിൽ 90 ശതമാനത്തിലധികമാണ് പോളിങ്ങ്.

ശശി തരുർ തിരുവനന്തപുരത്തും മല്ലികാർജുൻ ഗാർഖെ ബംഗളുരുവിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂർ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യും. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പാർട്ടിക്ക് വലിയ ഊർജ്ജം ആവശ്യമുണ്ട്. അതിനുള്ള പുനരുജ്ജീവനത്തിനാണ് താൻ ശ്രമിച്ചത്. തന്റെ സന്ദേശം ജനങ്ങൾ കേട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇത് പാർട്ടി പ്രവർത്തകർ കേട്ടിട്ടുണ്ടെങ്കിൽ ഇന്നത്തെ വോട്ടിങ്ങിലും കാണും. തന്റെ സ്ഥാനത്തിന് വേണ്ടിയല്ല മത്സരിക്കുനന്ത്. രാജ്യത്തിന് ശക്തമായ കോൺഗ്രസിനെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് മത്സരിക്കുന്നതെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി കർണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാണ് വോട്ട് ചെയ്തത്. എഐസിസിയിലും, പിസിസി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ബാലറ്റുകൾ ഒക്ടോബർ 18-ന് ഡൽഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണൽ.കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താൻ പോകുന്നത്.

Top