നയിക്കാന്‍ തരൂരോ ഖാര്‍ഗെയോ? കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. 9308 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.

എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെയും, രണ്ടാമത് തരൂരിന്റെയും പേരാണുള്ളത്. സ്ഥാനാർത്ഥിമാരായ ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് രേഖപ്പെടുത്തും.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്യും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി കർണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും വോട്ട് ചെയ്യുക.

വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ബാലറ്റുകൾ ഒക്ടോബർ 18-ന് ഡൽഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണൽ.കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താൻ പോകുന്നത്. യുവാക്കൾ അടക്കം പാർട്ടിയിൽ മാറ്റം ആ​ഗ്രഹിക്കുന്നവരുടെ വോട്ടുകൾ തനിക്ക് കിട്ടുമെന്നാണ് ശശി തരൂരിന്റെ പ്രതീക്ഷ.

Top