ഡൽഹി: ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കിയത്. കൂട്ടായി ആലോചിച്ചുള്ള തീരുമാനമല്ല തരൂരിന്റെതെന്നാണ് നേതാക്കളുടെ പ്രതികരണം. ഗാന്ധി കുടംബത്തോടത്ത് നില്‍ക്കുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി.
ഗൗരവ് വല്ലഭിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം നിര്‍ദേശിച്ചു. പാർട്ടി വക്താക്കൾക്കും, ഭാരവാഹികൾക്കുമാണ് നിർദ്ദേശം നൽകിയത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാര്‍ അറിയിച്ചു.